സ്ത്രീകളെ കടന്നുപിടിച്ച് ആക്രമിക്കാനുള്ള നിലയിലേക്ക് ആർഎസ്എസ് എത്തി; ശബരിമല അക്രമത്തെ വിമർശിച്ച് കോടിയേരി
ശബരിമല ദർശനത്തിന് എത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീകളെ ആക്രമിച്ച സംഘ്പരിവാറുകാരുടെ നടപടി നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകളെ തടഞ്ഞത് ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള രീതിയാണ്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ 50 കഴിഞ്ഞ സ്ത്രീകൾക്ക് ശബരിമലയിലേക്ക് പോകാമായിരുന്നു. എന്നാൽ സ്ത്രീകളാരും ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണ് സംഘ്പരിവാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
വിശ്വാസത്തിന്റെ പേരിൽ ഏത് സ്ത്രീകളെയും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ് ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ. ഇത് ശരിയാണോയെന്ന് സ്ത്രീ സമൂഹവും വിശ്വാസ സമൂഹവും ജനാധിപത്യ വിശ്വാസികളും ചിന്തിക്കണമെന്നും കോടിയേരി പറഞ്ഞു. പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സംയമനത്തോടെ സർക്കാരും പോലീസും പെരുമാറിയത് അഭിനന്ദനാർഹമാണെന്നും കോടിയേരി പറഞ്ഞു.