തൊഴിലാളികളുടെ പേടി മാറ്റാൻ ശ്മശാനത്തിൽ കിടന്നുറങ്ങിയ എംഎൽഎയെ അഭിനന്ദിച്ച് പിണറായി
തൊഴിലാളികളുടെ പേടി മാറ്റാനായി ശ്മശാനത്തിൽ കിടന്നുറങ്ങിയ ആന്ധ്രപ്രദേശ് എംഎൽഎയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആന്ധ്ര എംഎൽഎ നിർമല രാമനായിഡുവാണ് ശ്മശാനത്തിൽ കിടന്നുറങ്ങിയത്. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിൻമാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന എംഎൽഎയെ അഭിനന്ദിക്കുന്നുവെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് പിണറായിയുടെ അഭിനന്ദനം
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന ആന്ധ്ര എം എൽ എ നിമ്മല രാമനായിഡുവിനെ അഭിവാദ്യം ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ വലിയതോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാം. എന്നാൽ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോൽ ശ്മശാനത്തിൽ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.
‘പ്രേതഭയം’ മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിൻറെ നിർമ്മാണം പൂർത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിർത്താനുമാണ് തെലുഗു ദേശം പാർട്ടി എം എൽ എ യായ രാമനായിഡു മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള മനംമടുപ്പിക്കുന്ന ദുർഗന്ധത്തെയും അസഹ്യമായ കൊതുകുകടിയെയും കൂസാതെ അത്താഴം കഴിച്ച് കിടന്നുറങ്ങിയത്. മൂന്നു കോടി രൂപ ചെലവിൽ ശ്മശാനം നവീകരിക്കാൻ എട്ടു മാസം മുൻപ് ആരംഭിച്ച ശ്രമം ‘പ്രേതബാധ ‘ ഉണ്ട് എന്ന് വിശ്വസിച്ചു തൊഴിലാളികൾ പിന്മാറിയതോടെയാണ് നിലച്ചത്. തന്റെ ശ്മാശാന വാസം തൊഴിലാളികൾക്ക് ആത്മവിശ്വാസം നൽകുമെന്നും ജോലികൾ ഉടനെ പുനരാരംഭിക്കാൻ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാർത്തയുണ്ട്.
പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത്.
ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്മശാനത്തിൽ ഊണും…
Posted by Pinarayi Vijayan on 2018 m. Birželis 24 d., Sekmadienis