എറിഞ്ഞിട്ടു, പിന്നെ അടിച്ചു ചുരുട്ടി; പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അനായാസ ജയം
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അനായാസ ജയം. പാക്കിസ്ഥാൻ ഉയർത്തി 163 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ക്രീസിലിറങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചാണ് മടങ്ങിയത്. രോഹിത് ശർമ അർധ സെഞ്ച്വറി സ്വന്തമാക്കി
രോഹിത് 39 പന്തിൽ 3 സിക്സും 6 ഫോറും സഹിതം 52 റൺസെടുത്തു. ശിഖർ ധവാൻ 54 പന്തിൽ 46 റൺസെടുത്തുപുറത്തായി. മത്സരം അവസാനിക്കുമ്പോൾ ദിനേശ് കാർത്തിക് 31 റൺസുമായും അമ്പട്ടി റായിഡു 31 റൺസുമായും പുറത്താകാതെ നിന്നു. 29 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മൂന്ന് വീതം വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറും കേദാർ ജാദവുമാണ് പാക്കിസ്ഥാനെ തകർത്തത്.
ബാറ്റിംഗിന് ഇറങ്ങി നിലയുറപ്പിക്കും മുമ്പേ പാക്കിസ്ഥാന്റെ രണ്ട് ഓപണർമാരെയും ഭുവനേശ്വർ മടക്കി അയച്ചിരുന്നു. 3ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ പാക്കിസ്ഥാനെ ഷുഹൈബ് മാലികും ബാബർ അസമും ചേർന്ന കൂട്ടുകെട്ടാണ് കുറച്ചെങ്കിലും രക്ഷിച്ചത്. ഇരുവരും ചേർന്ന് സ്കോർ 85 വരെ എത്തിച്ചു. ഇതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു.
ബാബർ അസം(47), മാലിക്(43), ഫഹീം അഷ്റഫ്(21), മുഹമ്മദ് ആമിർ(18) എന്നിവർ മാത്രാണ് പാക് ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. ജസ്പ്രീത് ഭുംറ രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി
ഇന്ത്യ-പാക്കിസ്ഥാൻ, ഏഷ്യാ കപ്പ്